കൊച്ചി : പെൺകുട്ടികളുടെ വിവാഹപ്രായം 21 ആകുന്നതിനെതിരെ കേന്ദ്രസർക്കാരിന് കത്തയച്ച കേരള സർക്കാർ നിലപാട് പെൺകുട്ടികളോടും പൊതുസമൂഹത്തിനോടും ചെയ്യുന്ന വഞ്ചനയാണെന്ന് എബിവിപി സംസ്ഥാന പ്രവർത്തക സമിതി അംഗം ആവണി പ്രേമൻ. പഠനത്തിനുശേഷം വിവാഹമെന്ന പെൺകുട്ടികളുടെ ആഗ്രഹങ്ങൾക്ക്‌മേൽ കരിനിഴൽ വീഴ്ത്തുകയാണ് സർക്കാർ. പഠിച്ച് ജോലി നേടി സ്വയം പര്യാപ്തത കൈവരിക്കുന്ന സ്ത്രീകൾക്ക് ഗാർഹിക പീഡനമുൾപ്പടെയുള്ള പ്രശ്‌നങ്ങളെ ചെറുക്കൻ സാധിക്കും. സ്ത്രീകൾ കുടുംബജീവിതം നയിച്ചു വീട്ടിൽ ഒതുങ്ങിക്കൂടേണ്ട പ്രത്യുത്പാദന യന്ത്രമാണെണ് ചിന്തിക്കുന്നവരാണ് ഏറ്റവും കൂടുതൽ പുരോഗമനവാദം പറഞ്ഞ് സമൂഹത്തെ വഞ്ചിച്ചിരുന്നത് എന്നത് വ്യക്തമാകുകയാണ്.
വനിതാമതിൽ കെട്ടിയതിലൂടെയോ പാതിരാ നടത്തം നടന്നതിലൂടെയോ ഇവിടെ സ്ത്രീ ശാക്തീകരണം നടക്കില്ലെന്ന് സർക്കാർ മനസിലാക്കണം. സിപിഎം എന്നും പുരോഗമന വാദം പറഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങുന്നവരാണ്. അവരുടെ കാപട്യമാണ് മറനീക്കി ഇപ്പോൾ പുറത്തുവരുന്നത്. നയമോ നിലപാടോ സ്വന്തമായിട്ടില്ലാത്ത ലീഗിന് പിന്നിൽ അവരുടെ നിഴലിൽ മുന്നോട്ട് പോകുന്നവരെന്ന് വീണ്ടും തെളിയിക്കുകയുമാണ് കോൺഗ്രസ്.
ഇന്ത്യയിൽ വ്യാപകമായ ശൈശവ വിവാഹവും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും തടയാനാണ് വിവാഹത്തിന് ചുരുങ്ങിയ പ്രായം നിശ്ചയിച്ച് നിയമങ്ങൾ പാസാക്കിയിരിക്കുന്നത്. മതങ്ങളുടെ ആചാരങ്ങൾ പ്രതിഫലിക്കുന്ന വ്യക്തിനിയമങ്ങളും വിവാഹ സംവിധാനത്തെ സ്വാധീനിക്കുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായം തുല്യമാക്കുന്നതിലൂടെ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും. പഠനത്തിനും സാമ്പത്തിക്ക സ്വയംപര്യാപ്തതക്കും ശേഷം തന്റെ പങ്കാളിയെ കണ്ടത്താനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. ഇതിനെതിരെയുള്ള കേരള സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. വിവാഹപ്രായം ഉയർത്തുന്നത് എതിർക്കുന്നതിലൂടെ സിപിഎമ്മിന്റെ സ്ത്രീവിരുദ്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയില്ലായ്മയുടെയും ആഴമാണ് വ്യക്തമാകുന്നതെന്നും പ്രസ്ഥാവനയിൽ പറയുന്നു.
Discussion about this post