വാഷിംഗ്ടൺ : കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച എട്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേരുടെ മൃതദേഹമാണ് കാനഡ പോലീസ് കണ്ടെടുത്തത്. സെന്റ് ലോറൻസ് നദിയിലൂടെ ബോട്ടിൽ യുഎസിലേക്ക് കടക്കാനാണ് ഇവർ ശ്രമിച്ചത്. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് പോലീസ് അറിയിച്ചു.
കാനഡ-യുഎസ് അതിർത്തിയായ സെന്റ് ലോറൻസ് നദിയിലെ ചതുപ്പുനിലത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. റൊമാനിയയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള രണ്ട് കുടുംബങ്ങളാണ് മരിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാത്രിയാകാം അപകടം നടന്നത് എന്നാണ് നിഗമനം.
യുഎസ്-കാനഡ അതിർത്തിയ്ക്കിടയിലുള്ള മൊഹാക്ക് പ്രദേശമായ അക്വെസാസ്നെയിലെ സി സ്നൈഹ്നെയിലെ ചതുപ്പിൽ പ്രാദേശിക സമയം അഞ്ച് മണിയോടെ ആദ്യത്തെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പോലീസ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. എട്ട് മൃതദേഹങ്ങളാണ് ഇപ്പോൾ വെള്ളത്തിൽ നിന്ന് കണ്ടെടുത്തത്. എല്ലാവരും കാനഡയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചതായി കരുതുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post