ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ആത്മനിർഭരതയുടെ പാതയിൽ അതിവേഗം കുതിച്ച് ഇന്ത്യ. പ്രതിരോധ ഉത്പന്ന കയറ്റുമതി രംഗത്ത് 15,000 കോടി രൂപയുടെ നേട്ടമാണ് രാജ്യം സ്വന്തമാക്കിയിരിക്കുന്നത്. ആത്മനിർഭര ഭാരതത്തിനായുള്ള രാജ്യത്തിന്റെ യാത്രയിൽ ഇത് ചരിത്രപരമായ നേട്ടമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
കഴിഞ്ഞ സാമ്പത്തിക രംഗത്തിൽ പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ 12,814 കോടി രൂപയുടെ നേട്ടമാണ് രാജ്യത്തിന് ഉണ്ടായത്. എന്നാൽ ഇക്കുറി ഇത് 15,920 കോടിയായി ഉയർന്നു. വരും വർഷങ്ങളിലും തതുല്യമായ ഉയർച്ചയാണ് കയറ്റുമതി രംഗത്ത് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പ്രതിരോധ മേഖലയിലെ കയറ്റുമതി രംഗത്തെ വമ്പൻ ശക്തിയായി രാജ്യം ഉടൻ മാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിരോധ മേഖലയിലെ കയറ്റുമതി രംഗം കുതിച്ചുയരുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇക്കുറി പ്രതിരോധ ഉത്പന്ന കയറ്റുമതിയിലൂടെ 15,920 കോടി രൂപയാണ് രാജ്യം സ്വന്തമാക്കിയിരിക്കുന്നത്. ഇത് സുപ്രധാന നേട്ടമാണ്. പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ രാജ്യത്തിന് ലഭിച്ച സർവ്വകാല റെക്കോർഡാണ് ഇതെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
2020-21 സാമ്പത്തിക വർഷത്തിൽ 8,434 കോടി രൂപയായിരുന്നു കയറ്റുമതിയിലൂടെ രാജ്യത്തിന് ലഭിച്ചത്. എന്നാൽ അതിന് മുൻപുള്ള വർഷങ്ങളിൽ ഇതിനെക്കാൾ കൂടുതൽ തുകയായിരുന്നു ലഭിച്ചത്. 2019-20 കാലയളവിൽ 9,115 കോടിയും, 2018-19 കാലയളവിൽ 10,745 കോടി രൂപയുമായിരുന്നു ലഭിച്ചത്. 2020-21 കാലയളവിൽ കയറ്റുമതിയിലുണ്ടായ കുറവ് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ ആശങ്ക അകന്നുവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം 35,000 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post