ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ സുപ്രീംകോടതിയിൽ എതിർത്ത് ഇസ്ലാമിക സംഘടനയായ ജാമിഅത് ഉലമ ഐ ഹിന്ദ്. സ്വവർഗ വിവാഹം കുടുംബ വ്യവസ്ഥയെ അവഹേളിക്കലാണെന്ന് ചൂണ്ടിക്കാട്ടി സംഘടന സുപ്രീംകോടതിയിൽ അപേക്ഷ നൽകി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് എതിർത്ത് കൊണ്ട് സംഘടന രംഗത്ത് എത്തിയിരിക്കുന്നത്.
സ്വവർഗ വിവാഹം കുടുംബത്തിന് നേരെയുള്ള ആക്രമണമാണെന്ന് ജാമിഅത് ഉലമ ഐ ഹിന്ദ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. ഒരേ ലിംഗത്തിൽപ്പെട്ടവർ വിവാഹം ചെയ്യുന്നത് കുടുംബം രൂപീകരിക്കുകയല്ല, മറിച്ച് അവഹേളിക്കലാണ്. ഇസ്ലാമിക നിയമത്തിൽ സ്വവർഗ രതി പാപമാണ്. ഇസ്ലാമിക കുടുംബ വ്യവസ്ഥയിൽ മാതാവിനും പിതാവിനും പ്രത്യേക കർമ്മങ്ങളാണ് നിർവ്വഹിക്കാനുള്ളത്. അതിന് പകരം വയ്ക്കാൻ കഴിയില്ല.
വിവാഹത്തിന്റെ കാര്യത്തിലാണെങ്കിൽ, വിവാഹം എന്ന ആശയത്തിന്റെ അടിസ്ഥാനം തന്നെ എതിർലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള കൂടിച്ചേരൽ ആണ്. സ്വവർഗ വിവാഹം ഇതിനെയും തകർക്കുംമെന്നും അപേക്ഷയിൽ ജാമിഅത് ഉലമ ഐ ഹിന്ദ് കൂട്ടിച്ചേർത്തു. അഭിഭാഷകൻ എംആർ ഷംഷാദ് മുഖാന്തിരമാണ് ഹർജി സംഘടന ഹർജി നൽകിയിരിക്കുന്നത്. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ കോടതി ഈ മാസം 18 ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post