ന്യൂഡൽഹി: അപകീർത്തിക്കേസിലെ ശിക്ഷാവിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. അപ്പീൽ നൽകുന്നതിനായി രാഹുൽഗാന്ധി സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാകും. മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാരോടും മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
സിജെഎം. കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുൽ അപ്പീൽ നൽകുന്നത്. അപ്പീലിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്നും രാഹുലിന്റെ അഭിഭാഷകർ സെഷൻസ് കോടതിയിൽ ആവശ്യപ്പെടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിൽ പിന്നാക്ക സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങൾക്കാണ് രാഹുൽഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
ക്രിമിനൽ അപകീർത്തിക്കേസിൽ ലഭിക്കാവുന്ന പരമാവധി തടവുശിക്ഷയായ രണ്ടുവർഷത്തെ തടവാണ് രാഹുലിന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വർമ്മ വിധിച്ചത്. ബിജെപി എംഎൽഎ. പൂർണേഷ് മോദിയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. അതേമയം പാട്‌നയിൽ ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ അപകീർത്തിക്കേസിൽ ഏപ്രിൽ 12ന് രാഹുൽ ഗാന്ധിയോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post