കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ(63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊൽക്കത്ത, ഛത്തീസ്ഗഡ്, ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസ് എന്നീ പദവികൾ വഹിച്ചു. തെലങ്കാനയ്ക്ക് പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസ് ആയിരുന്നു. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണ് വിരമിക്കുന്നത്.
1983ൽ അഭിഭാഷകനായി സേവനം ആരംഭിച്ച അദ്ദേഹം 2004 ഒക്ടോബർ 14നാണ് കേരള ഹൈക്കോടതിയിൽ ജഡ്ജിയാകുന്നത്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയർമാൻ ആയിരുന്നു. രണ്ട് തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തി. ഏറ്റവും ഒടുവിൽ സർക്കാരിന്റെ ബഫർ സോൺ വിദഗ്ദ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു. കൊല്ലത്തെ പ്രമുഖ അഭിഭാഷകരായ ഭാസ്‌കരൻ നായരുടേയും പാറുകുട്ടി അമ്മയുടേയും മകനാണ്.
Discussion about this post