ഇന്ത്യയുടെ പ്രതിരോധശേഷി കൂടുതൽ ആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഇന്ന് യുദ്ധം ചെയ്യേണ്ടത് നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. അല്ലാതെ കാലഹരണപ്പെട്ട സംവിധാനങ്ങൾ ഉപയോഗിച്ചല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപ്പറേഷൻ സിന്ദൂരിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്ക് വഹിച്ചതായി സംയുക്തസൈനിക മേധാവി ചൂണ്ടിക്കാട്ടി. നമ്മുടെ ഭൂപ്രദേശത്തിനും ആവശ്യങ്ങൾക്കും വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൌണ്ടർ-യുഎഎസ് സംവിധാനങ്ങൾ എന്തുകൊണ്ട് നിർണായകമാണെന്ന് ഓപ്പറേഷൻ സിന്ദൂർ നമുക്ക് കാണിച്ചുതന്നു. സ്വയം സംരക്ഷിക്കാൻ നാം കണ്ടുപിടിക്കുകയും നിർമ്മിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാശ്രയത്വം ഇന്ത്യയുടെ തന്ത്രപരമായ അനിവാര്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന യു.എ.വി, കൗണ്ടർ-അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (സി-യു.എ.എസ്) തദ്ദേശീയവൽകരണത്തെക്കുറിച്ചുള്ള വർക്ക് ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലത്തെ ആയുധ സംവിധാനങ്ങൾ നമുക്ക് ഒരിക്കലും ഇന്നത്തെ യുദ്ധം വിജയിക്കാൻ കഴിയില്ല. തന്ത്രപരമായ ദൗത്യങ്ങൾക്ക് നിർണായകമായ വിദേശ പ്രത്യേക സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് ഇന്ത്യ കുറക്കണം. ഇത്തരം ഇറക്കുമതി ചെയ്ത സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് നമ്മുടെ തയാറെടുപ്പിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വിലയിരുത്തി.ആയുധങ്ങളുടെ കഴിവുകൾ ശത്രുക്കൾക്ക് ഒരു രഹസ്യമായി തുടരുമെന്നും അത് അവരെ അത്ഭുതപ്പെടുത്തുമെന്നും സ്വന്തം രാജ്യത്ത് രൂപകൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതും നവീകരിക്കുന്നതും ഉറപ്പാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നമ്മൾ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ രഹസ്യങ്ങൾ സുരക്ഷിതമാക്കുകയും ചെലവ് കുറയ്ക്കുകയും ഉൽപാദനത്തിന്റെ തോത് നിലനിർത്തുകയും ആരംഭിക്കുകയും 24 മണിക്കൂറും സന്നദ്ധത നിലനിർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.








