ഗുവാഹട്ടി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ഗജോത്സവം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ദ്വിദിന അസം സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എത്തിയതായിരുന്നു രാഷ്ട്രപതി. ഗജോത്സവം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി, രാഷ്ട്രപതി ദേശീയോദ്യാനത്തിലെ ആനകൾക്ക് ഭക്ഷണം നൽകി. ഇതിന്റെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. രാഷ്ട്രപതിയിൽ നിന്നും ഭക്ഷണം സ്വീകരിച്ച ശേഷം, നന്ദിയോടെ അഭിവാദ്യം ചെയ്യുന്ന ആനകളെയും ചിത്രങ്ങളിൽ കാണാം.
ആന സംരക്ഷണം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവിഷ്കരിച്ച പ്രോജക്ട് എലിഫന്റിന്റെ വിജയകരമായ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഗജോത്സവം സംഘടിപ്പിക്കുന്നത്. രാജ്യത്ത് ആനകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് അസം.
ആനകളെയും ആനത്താരകളെയും അവയുടെ ജൈവീക ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ 1991-92 കാലഘട്ടത്തിൽ പ്രൊജക്ട് എലിഫന്റ് ആരംഭിച്ചത്. ആന സംരക്ഷണം, ആനയും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കൽ എന്നിവയാണ് ഗജോത്സവത്തിന്റെ ലക്ഷ്യങ്ങൾ. 2023 ഏപ്രിൽ 7,8 തീയതികളിലാണ് ഗജോത്സവം നടക്കുന്നത്.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കേരളം, കർണാടകം തുടങ്ങി ആനകൾ ധാരാളമുള്ള സംസ്ഥാനങ്ങളിലെ വനം വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും തുടങ്ങിയവരും ഗജോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post