ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിലെ വർദ്ധന തുടരുന്നു. 6155 പേരിലാണ് ഇന്ന് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 31,194 ആയി ഉയർന്നു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4.47 കോടിയായി ഉയർന്നു. പതിനൊന്ന് മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ വർദ്ധിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകൾ വർദ്ധിക്കുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
രോഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആരോഗ്യമന്ത്രിമാരോട് പറഞ്ഞു. ആശുപത്രികളിലെ ബെഡുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവ ഉറപ്പ് വരുത്തണം. കൊറോണ പോർട്ടലിൽ രോഗനിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം രേഖപ്പെടുത്തണം, മുതിർന്നവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും വാക്‌സിനേഷൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post