ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 35,199 ആയി ഉയർന്നു. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,30,979 ആയി. 1.19 ശതമാനമാണ് മരണനിരക്ക്
അതേസമയം ഇന്നും നാളെയുമായി രാജ്യത്തെ പൊതു-സ്വകാര്യ ആശുപത്രികളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് വേണ്ടി മോക്ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനങ്ങളിലെ ആരോഗ്യസംവിധാനവും ആശുപത്രികൾ വലിയ കൊറോണ തരംഗമോ വ്യാപനമോ ഉണ്ടായാൽ പ്രതിരോധിക്കാൻ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് മോക്ഡ്രില്ലിൻറെ ലക്ഷ്യം.
കൊറോണ വ്യാപനഭീഷണി ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ടെസ്റ്റുകളും ജനിതക ശ്രേണീകരണവും വർദ്ധിപ്പിക്കണം. ഏത് വകഭേദമാണ് വിവിധ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം, മാസ്‌കിൻറെ ഉപയോഗം എന്നിവ അടക്കമുള്ള മാർഗനിർദേശം കർശനമായി പാലിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
Discussion about this post