ഗുവാഹട്ടി : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 300 ലേറെ സീറ്റുകൾ നേടിക്കൊണ്ട് വീണ്ടും അധികാരത്തിലേറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലെ 14 ലോക്സഭാ സീറ്റുകളിൽ 12 എണ്ണവും ബിജെപി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദിബ്രുഗഡിൽ നടന്ന റാലിയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
ഒരുകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിന്റെ കോട്ടയായാണ് കണക്കാക്കപ്പെട്ടിരുന്നുത്. എന്നാൽ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ടു. മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടുത്തിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കുകയും മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളായി അധികാരത്തിൽ വരികയും ചെയ്തു.
വിദേശ മണ്ണിൽ ചെന്ന് സ്വന്തം നാടിനെ കുറ്റം പറയുകയാണ് രാഹുൽ ചെയ്തത്. ഇത്തരം നുണ പ്രചാരണങ്ങളിലൂടെ രാജ്യത്തെയും സർക്കാരിനെയും അപമാനിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കും. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എത്രമാത്രം മോശം പറയുന്നോ, അത്രയുമധികം ബിജെപി വളരും.
നേരത്തെ പ്രക്ഷോഭത്തിനും ഭീകരവാദത്തിനും പേരുകേട്ട സ്ഥലമായിരുന്നു അസം. എന്നാൽ ഇപ്പോൾ ബിഹു സംഗീതത്തിന് ആളുകൾ ചുവടുവെയ്ക്കുകയാണെന്നും ഏപ്രിൽ 14 ന് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കാനിരിക്കുന്ന മെഗാ നൃത്ത മേളയെ പരാമർശിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
Discussion about this post