ന്യൂഡൽഹി:ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച ദേശീയ തലസ്ഥാനത്ത് ഉന്നതതല യോഗം ചേരും .തെക്കൻ കശ്മീരിലെ ഷോപ്പിയാനിലെ ചക്കൂര മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് ഉന്നതതലയോഗം ചേരുന്നത്.
സെക്യൂരിറ്റി ഗ്രിഡിന്റെ പ്രവർത്തനവും സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ആഭ്യന്തര മന്ത്രി അവലോകനം ചെയ്യുകയും തീവ്രവാദത്തിനെതിരെ സീറോ ടോളറൻസ് നയം പിന്തുടരാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ നോർത്ത് ബ്ലോക്ക് ഓഫീസിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് യോഗം ആരംഭിക്കുക.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്, ആഭ്യന്തര മന്ത്രാലയത്തിലെയും കേന്ദ്ര സായുധ പോലീസ് സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും
ജമ്മു കശ്മീരിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ ആഭ്യന്തരമന്ത്രി കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികളും അവലോകനം ചെയ്തിരുന്നു. 2022 ഡിസംബർ 28 ന് ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തിന്റെ സുരക്ഷാ സാഹചര്യങ്ങളെയും വികസന വശങ്ങളെയും കുറിച്ച് ഷാ ന്യൂഡൽഹിയിൽ ഒരു അവലോകന യോഗവും നടത്തിയിരുന്നു .
Discussion about this post