ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണിൽ വിളിച്ച് സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയിൽ ഇന്ത്യാ വിരുദ്ധത വ്യാപകമാകുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുകെ റോഡ്‌മാപ്പ് 2030 ന്റെ ഭാഗമായി നിരവധി ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതിയും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന സഹകരണത്തിലും, അടുത്തിടെ നടന്ന ഉന്നതതല യോഗങ്ങളിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും സ്വതന്ത്ര വ്യാപാര ഉടമ്പടി നേരത്തേ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കുകയും ചെയ്തു.
യുകെയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി, യുകെ സർക്കാരിനോട് ഇന്ത്യാ വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സുനക് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പുനൽകുമെന്ന് പറഞ്ഞു.
യുകെയിൽ അഭയം തേടിയ ഇന്ത്യയിലെ വൻകിട സാമ്പത്തിക കുറ്റവാളികളെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള നടപടികളും ചർച്ചയായി.
സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദി ഋഷി സുനക്കിനെ ക്ഷണിച്ചു. ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്ക് കീഴിൽ നടന്ന പുരോഗതിയെ അഭിനന്ദിച്ച ഋഷി സുനക്, രാജ്യത്തെ സംരംഭങ്ങൾക്കും അവയുടെ വിജയത്തിനും യുകെയുടെ പൂർണ പിന്തുണ ഉറപ്പുനൽകി
Discussion about this post