ന്യൂയോർക്ക്: അമേരിക്കയുടെ രഹസ്യരേഖ ചോർന്ന സംഭവത്തിൽ അറസ്റ്റ്. യുഎസ് വ്യോമസേനയുടെ നാഷണൽ ഗാർഡ് അംഗമാണ് അറസ്റ്റിലായത്. 21കാരനായ ജാക് ടെയ്ക്‌സിയറയെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ് ചോർന്നത്. ഇത് രാജ്യത്തെ ടിവി ചാനലുകളിലൂടെയാണ് പുറത്ത് വന്നത്. തുടർന്ന് വിഷയത്തിൽ ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ദേശീയ പ്രതിരോധ വിവരങ്ങൾ ചോർത്തിയതിനാണ് ജാകിനെ എഫ്ബിഐ ഏജന്റുമാർ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞു. ഇയാളുടെ ചിത്രങ്ങളും അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഏറെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. മനപൂർവ്വമുള്ള ക്രിമിനൽ പ്രവൃത്തിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഡിസ്‌കോർഡിലാണ് നൂറ് കണക്കിന് പേജുകൾ വരുന്ന രേഖകൾ പ്രത്യക്ഷപ്പെട്ടത്. റഷ്യൻ സൈനികർക്ക് നേരെ യുക്രെയ്ൻ നടത്താനിരിക്കുന്ന പ്രത്യാക്രമണത്തിന്റെ വിവരങ്ങളെല്ലാം ഇതിൽ ഉണ്ടായിരുന്നു. യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനവും ശക്തമായിരുന്നു. പല തവണയായി രേഖകൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജാകിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
Discussion about this post