ന്യൂഡൽഹി: മൊസാംബിക്കിൽ ഇന്ത്യൻ നിർമ്മിത ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. മൊസാംബിക്കൻ ഗതാഗത മന്ത്രി മതിയൂസ് മഗാലക്കൊപ്പം മപുതോയിൽ നിന്നും മചാവയിലേക്കായിരുന്നു ജയ്ശങ്കറിന്റെ ട്രെയിൻ യാത്ര. മതിയൂസ് മഗാലക്കൊപ്പം ഓടുന്ന ട്രെയിനിനുള്ളിൽ ജയ്ശങ്കർ വാർത്താ സമ്മേളനത്തിലും പങ്കാളിയായി.
വിദേശ രാജ്യത്ത് ഇന്ത്യൻ നിർമ്മിത ട്രെയിനിൽ യാത്ര ചെയ്യുകയും വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ സാധിക്കുകയും ചെയ്തത് സന്തോഷകരവും അഭിമാനകരവുമായ അനുഭവമായിരുന്നുവെന്ന് എസ് ജയ്ശങ്കർ ട്വീറ്റ് ചെയ്തു. യാത്രയിൽ തങ്ങൾക്കൊപ്പം പങ്കാളിയായ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് സിഎംഡി രാഹുൽ മിത്തലിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
തുടർന്ന് മപുതോയിലെ ശ്രീ വിശ്വംഭര മഹാദേവ ക്ഷേത്രത്തിൽ ജയ്ശങ്കർ ദർശനം നടത്തി. അവിടുത്തെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഇന്ത്യയും മൊസാംബിക്കും തമ്മിലുള്ള ബന്ധം ഏറെ പഴക്കമുള്ളതും സർവകാല പ്രസക്തവുമാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post