ഭുവനേശ്വർ: ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ ഒഡീഷയിലെ സാംപൽപൂരിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വീണ്ടും സംഘർഷമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ എട്ട് മുതൽ 10 വരെയും, വൈകീട്ട് 3.30 മുതൽ 5.30 വരെയുമാണ് നിരോധനാജ്ഞ. രാവിലെ പോലീസിന്റെ കർശന പരിശോധനയുണ്ടായിരുന്നു. ഈ സമയങ്ങളിൽ ആളുകൾ സംഘം ചേരുന്നത് ശിക്ഷാർഹമാണെന്ന് പോലീസ് അറിയിച്ചു. ഈ സമയത്ത് അടിയന്തിര സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി പോലീസ് ഹെൽപ്പ്‌ലൈൻ നമ്പർ പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവ്.
അക്രമ സംഭവങ്ങൾ ചെറുക്കുന്നതിനായി 1,500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് പ്രദേശത്ത് ഹനുമാൻ ജയന്തിയുടെ ഭാഗമായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഘോഷ യാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 32 പേരാണ് അറസ്റ്റിലായത്.
Discussion about this post