ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകൾക്കുളളിൽ തന്നെ കഴിയണമെന്നുമാണ് നിർദ്ദേശം.
തലസ്ഥാനമായ ഖാർത്തൂമിലാണ് വെടിവെയ്പും സംഘർഷവും റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ സൈനിക ആസ്ഥാനത്തോട് ചേർന്നാണ് വെടിയൊച്ചകൾ കേൾക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്താവളത്തിന്റെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തതായി അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഖാർത്തൂമിന്റെ ദക്ഷിണമേഖലയിലെ ഒരു ക്യാമ്പിന് നേർക്ക് ആക്രമണം നടന്നതായും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് ആരോപിച്ചിരുന്നു. ആർഎസ്എഫ് ഭടൻമാർ സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിക്കാൻ ശ്രമിച്ചതായി സൈന്യവും തിരിച്ചടിച്ചു.
2021 ഒക്ടോബറിലെ അട്ടിമറിയോടെ ഭരണം സൈനിക ജനറൽമാർ അടങ്ങിയ കൗൺസിലിന് കീഴിലായിരുന്നു. കൗൺസിലിലെ വൈസ് പ്രസിഡന്റിന്റെ നിയന്ത്രണത്തിലായിരുന്നു അർദ്ധസൈനിക വിഭാഗം. എന്നാൽ വീണ്ടും പൗരഭരണത്തിലേക്ക് മാറ്റാൻ നിർദ്ദേശം ഉയർന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതേച്ചൊല്ലിയാണ് സൈന്യവും അർദ്ധസൈനിക വിഭാഗവുമായി കൊമ്പു കോർത്തത് എന്നാണ് വിവരം.
ഭരണമാറ്റത്തിന് പിന്നാലെ ആർദ്ധസൈനിക വിഭാഗത്തെ പ്രധാന സൈന്യവുമായി ലയിപ്പിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ ഇത് 10 വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിന്റെ ആവശ്യം. രണ്ട് വർഷത്തിനുളളിൽ നടപ്പാക്കണമെന്ന് സൈന്യവും. ഇതാണ് തർക്കത്തിലേക്ക് നീണ്ടത്. സമാധാനം പാലിക്കണമെന്നും അക്രമത്തിലേക്ക് നീങ്ങരുതെന്നും ഇരുവിഭാഗങ്ങളോടും വിവിധ ലോകരാജ്യങ്ങൾ അഭ്യർത്ഥിച്ചു തുടങ്ങിയിട്ടുണ്ട്.
Discussion about this post