ചണ്ഡീഗഡ് : ഖാലിസ്ഥാനി ഭീകരനും വാരിസ് ദേ പഞ്ചാബ് നോവുമായ അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായി പഞ്ചാബിൽ പിടിയിൽ. ജോഗ സിംഗിനെ സിർഹിന്ദിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മാർച്ച് 18 മുതൽ 28 വരെ ജോഗ സിംഗ് അമൃത്പാലിനൊപ്പം ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ലുധിയാന സ്വദേശിയായ ജോഗ ഉത്തർപ്രദേശിലെ പിലിഭിത്തിലെ ഒരു ദേരയുടെ ചുമതലക്കാരനായിരുന്നു. ജോഗയ്ക്ക് അമൃത്പാലുമായി നേരിട്ട് ബന്ധമുണ്ട്. മാർച്ച് 27 ന് അമൃത്പാലിനെ പഞ്ചാബിലേക്ക് തിരികെ കൊണ്ടുവന്നത് ജോഗ സിംഗ് ആണെന്ന് അമൃത്സർ എസ്എസ്പി സതീന്ദർ സിംഗ് പറഞ്ഞു. അമൃത്പാൽ സിംഗിന് താമസ സൗകര്യവും വാഹനങ്ങളും ഒരുക്കി നൽകിയത് ഇയാളാണ്. പിലിഭിത്തിൽ തങ്ങാനും പിന്നീട് പഞ്ചാബിലേക്ക് മടങ്ങാനും ജോഗ സൗകര്യമൊരുക്കിയെന്നും കണ്ടെത്തി.
കഴിഞ്ഞ മാർച്ച് 18 നാണ് അമൃത്പാൽ സിംഗ് രക്ഷപ്പെട്ട് ഒളിവിൽ പോകുന്നത്. ഇയാൾ വിവിധ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
അമൃതപാൽ സിംഗിന് അഭയം നൽകിയതിന് രണ്ട് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഹോഷിയാർപൂർ ജില്ലയിലെ ബാബക് ഗ്രാമത്തിൽ നിന്നുള്ള രാജ്ദീപ് സിംഗ്, ജലന്ധർ ജില്ലയിലെ സർബ്ജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
Discussion about this post