ലക്‌നൗ: ഉമേഷ് പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്ത പർവീൺ ഇന്ന് പോലീസിൽ കീഴടങ്ങിയേക്കും. കേസിലെ പ്രധാന പ്രതിയാണ് ഷൈസ്ത. ഉമേഷ് പാൽ കൊല്ലപ്പെട്ടതിന് ശേഷം ഇവർ ഒളിവിൽ പോകുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമായി തുടരുകയായിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രി അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ പോലീസ് ഏറ്റുമുട്ടലിൽ മകനെയും ഇവർക്ക് നഷ്ടമായിരുന്നു. തന്നെയും കൊലപ്പെടുത്തുമോയെന്ന ഭയത്തെ തുടർന്നാണ് ഷൈസ്ത കീഴടങ്ങുന്നത് എന്നാണ് സൂചന.
മകൻ മരിച്ചതിന് പിന്നാലെ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഷൈസ്ത എത്തുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഇതുണ്ടായില്ല. ഇതിന് പിന്നാലെയാണ് ഭർത്താവ് അതീഖ് അഹമ്മദും കൊല്ലപ്പെടുന്നത്. അതേസമയം കീഴടങ്ങുമെന്ന സൂചനകൾക്കിടയിലും വേഷം മാറിയെത്തി മരണാനന്തര ചടങ്ങുകളിൽ ഷൈസ്ത പങ്കെടുക്കാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
നേരത്തെ അതീഖ് അഹമ്മദിന്റെ രണ്ട് ആൺ മക്കൾ പോലീസിൽ കീഴടങ്ങിയിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേരും നിലവിൽ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്. അതേസമയം അതീഖ് അഹമ്മദിന്റെ പോസ്റ്റ്‌മോർട്ടം പുരോഗമിക്കുകയാണ്.
Discussion about this post