ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന അംബേദ്കർ അനുസ്മരണ ചടങ്ങിൽ ഭരണഘടനാ ശിൽപ്പിയെക്കുറിച്ച് തീപ്പൊരി പ്രസംഗം നടത്തി കേരളത്തിന്റെ അഭിമാനമായി സൈനികന്റെ മകൾ. തിരുവനന്തപുരം നേമം പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ ക്യാപ്ടൻ കെ അനിൽകുമാർ- ഷീല ദമ്പതികളുടെ മകൾ അനുഷയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം കൊണ്ട് പാർലമെന്റിൽ താരമായി മാറിയത്.
ലോക്സഭാ സ്പീക്കർ ഓം ബിർള ഉൾപ്പെടെയുള്ള പ്രമുഖരെ സാക്ഷിയാക്കിയാണ് അംബേദ്കറുടെ സ്മരണയിൽ അനുഷ വാക്കുകളിൽ അഗ്നി പടർത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടായിരുന്നു അനുഷ പ്രസംഗം ആരംഭിച്ചത്. അംബേദ്കർ എനിക്ക് ദൈവമാണ്. അദ്ദേഹത്തിന്റെ പ്രവർത്തന സുകൃതം കാരണമാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു. ആ വാക്കുകളിൽ അംബേദ്കറുടെ പ്രവൃത്തികളുടെ കരുത്തുണ്ടെന്ന് അനുഷ പറഞ്ഞു.
തൊട്ടുകൂടായ്മയുടെ ഇരയായി, സ്ലേറ്റും പിടിച്ച് ക്ലാസ് ബഹിഷ്കരിക്കേണ്ടി വന്ന അംബേദ്കറുടെ അനുഭവം അനുഷ പാർലമെന്റിൽ വിവരിച്ചു. ആ അംബേദ്കറാണ് പിൽക്കാലത്ത് ഭരണഘടനയുമേന്തി പാർലമെന്റിന്റെ ശ്രീകോവിലിലേക്ക് കടന്നുവന്നത്. ദൃഢനിശ്ചയവുമായി കരുത്തുള്ള മനസ് കൈമുതലാക്കി പ്രതിസന്ധികളോട് പടവെട്ടി വിജയ വഴിയിലൂടെ അംബേദ്കർ മുന്നേറി.
സമൂഹത്തിലെ തിന്മകൾക്കെതിരെ ശബ്ദിച്ച അംബേദ്കർ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തി. ദളിതർക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ജീവിതപാഠമാണ് അംബേദ്കർ. സമൂഹിക നീതി ഉറപ്പാക്കിയ മഹാനായ നേതാവാണ് അംബേദ്കറെന്ന് പറഞ്ഞ അനുഷ, ജയ് ഭീമും ജയ് ഭാരതും പറഞ്ഞാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
കേന്ദ്ര കായിക- യുവജനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നെഹ്രു യുവകേന്ദ്ര ഫെബ്രുവരിയിൽ നടത്തിയ സംസ്ഥാനതല യുവജന പാർലമെന്റിലെ മികച്ച പ്രകടനമാണ് അനുഷയ്ക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്കുള്ള വഴി തുറന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ, പ്രസംഗിക്കാൻ അവസരം കിട്ടിയത് അനുഷ ഉൾപ്പെടെ 7 പേർക്കായിരുന്നു.
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കാൻ മകൾക്ക് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് 36 വർഷം കരസേനയുടെ ഭാഗമായി രാജ്യസേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച അച്ഛൻ ക്യാപ്ടൻ കെ അനിൽ കുമാറും അമ്മ ഷീലയും. കേരള സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അനുഷ, ദേശീയ- സംസ്ഥാന തലങ്ങളിൽ നടന്ന പ്രസംഗ മത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. എൻസിസിയിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ഹോൾഡർ കൂടിയാണ് ഈ മിടുക്കി.
Discussion about this post