ഖാർത്തൂം: സുഡാനിൽ സൈനികരും അർദ്ധസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആൽബർട്ടിന്റെ ഭാര്യയെയും മകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് രാത്രി ആംബുലൻസിൽ മൃതദേഹം എത്തിച്ചത്. രൂക്ഷമായ സംഘർഷം തുടരുന്നതിനാൽ ആൽബർട്ടിനെ ആശുപത്രിയിലെത്തിക്കാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ എംബസിയുടെ സഹായം തേടുകയായിരുന്നു. തുടർ നടപടികൾ ഉടൻ പൂർത്തിയാക്കി രാത്രിയോടെ അധികൃതർ മൃതദേഹം മാറ്റാനുള്ള ആംബുലൻസുമായി എത്തുകയായിരുന്നു.
ആൽബർട്ടിന്റെ ഭാര്യ ഇസബെല്ലയെയും മകളെയും ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കഴിയുകയായിരുന്നു ഇരുവരും. ബേസ്‌മെന്റിൽ ഇവർക്കായുള്ള ഭക്ഷണവും വെള്ളവും എത്തിച്ചതായി എംബസി അധികൃതർ അറിയിച്ചു. ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികളും എംബസി ആരംഭിച്ചിട്ടുണ്ട്.
സുഡാനിലെ ദാൽ ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ആൽബർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. വീടിന്റെ ജനലിന്റെ അരികിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു ആൽബർട്ട്. ഇതിനിടെ വെടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും കുടുംബത്തിന് കഴിഞ്ഞില്ല.
അതേസമയം സുഡാനിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇരു വിഭാഗവും തമ്മിൽ തുടരുന്ന ആക്രമണത്തിൽ ഇതുവരെ 83 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ആയിരത്തിലധികം പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്.
Discussion about this post