പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പോക്‌സോ (POCSO) കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിനെതിരെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇവർ നിലവിൽ എവിടെയുണ്ടെന്നതിനെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും ശേഖരിക്കാൻ പോലീസിന് സാധിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ പിടികൂടുന്നതിലെ വീഴ്ചയിൽ നാട്ടുകാരിലും ഇരയായ പെൺകുട്ടിയുടെ കുടുംബത്തിലും അമർഷവും ആശങ്കയും ശക്തമാവുകയാണ്.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 16 വയസുകാരിയാണ് ഇത്തവണ സ്‌നേഹ മെർലിന്റെ പീഡനത്തിന് ഇരയായത്. ലഹരിക്കേസിൽ പെട്ട് കണ്ണൂർ വനിതാ ജയിലിൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ മാതാവുമായി ജയിലിനുള്ളിൽ വെച്ചുണ്ടാക്കിയ ജയിൽ സൗഹൃദമാണ് സ്‌നേഹയെ ഈ നിർദ്ധന കുടുംബത്തിലെത്തിക്കുന്നത്. താൻ വൻ ഗൂഢാലോചനയ്ക്ക് ഇരയായി കള്ളക്കേസിൽ പെട്ടതാണെന്ന് പെൺകുട്ടിയുടെ അമ്മയെയും കുടുംബത്തെയും തെറ്റിദ്ധരിപ്പിച്ച് വിശ്വസിപ്പിച്ചാണ് ഇവർ വീട്ടുകാരുമായി അടുത്തത്. ജയിൽ മോചിതയായ ശേഷം ആസൂത്രിതമായി കുടുംബത്തിൽ കടന്നുകൂടുകയും തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു.
നേരത്തെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ മാത്രം മൂന്ന് പോക്‌സോ കേസുകളിൽ പ്രതിയായ വ്യക്തിയാണ് സ്‌നേഹ മെർലിൻ. മേൽപ്പറമ്പ് കേസ് കൂടി വന്നതോടെ ഇവർക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്‌സോ കേസാണിത്. മുൻപും സമാനമായ രീതിയിൽ സൗഹൃദം നടിച്ച് കുടുംബങ്ങളിൽ കടന്നുകൂടുകയും കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും ചെയ്ത കടുത്ത ക്രിമിനൽ ചരിത്രമാണ് ഇവർക്കുള്ളത്. എന്നിട്ടും ഇത്തരം ഒരു സ്ഥിരം കുറ്റവാളിയെ പിടികൂടാൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ലുക്കൗട്ട് സർക്കുലർ ഇറക്കിയെന്ന പതിവ് മറുപടി നൽകി കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.












