ഗുവാഹത്തി; യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവിയ്‌ക്കെതിരെ പീഡന ആരോപണവുമായി വനിതാ നേതാവ്. യൂത്ത് കോൺഗ്രസ് അസം പ്രസിഡന്റ് അങ്കിത ദത്തയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെയാണ് അങ്കിതയ്ക്ക് ശ്രീനിവാസിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നത്. പീഡനത്തെ കുറിച്ച് യാത്രയ്ക്കിടെ തന്നെ രാഹുൽ ഗാന്ധിയോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം മൗനം പാലിച്ചുവെന്നും ശ്രീനിവാസനെതിരെ ഒരു നടപടിയും എടുത്തില്ലെന്നും അങ്കിത ആരോപിക്കുന്നു.
ശ്രീനിവാസ് ബിവി തന്നെ നിരന്തരം ഉപദ്രവിക്കുകയും ലിംഗവിവേചനം കാണിക്കുകയും ചെയ്തു. പല തവണ ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തിന് മുമ്പിൽ എത്തിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ലെന്ന് അങ്കിത ആരോപിക്കുന്നു. ട്വീറ്റിലൂടെയാണ് വെളിപ്പെടുത്തൽ.
ശ്രീനിവാസ് ബിവി,താൻ വളരെ ശക്തനാണെന്ന് സ്വയം കരുതുകയും, വലിയ നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. അധികാരബലത്താൽ തനിക്ക് സംഘനയിലെ ഒരു സ്ത്രീയ ഉപദ്രവിക്കാനും അപമാനിക്കാനും കഴിയുമെന്നാണ് ശ്രീനിവാസ് കരുതുന്നതെന്നും അങ്കിത കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. പീഡനകാര്യം അദ്ദേഹത്തെ അറിയിക്കാൻ ജമ്മുവരെ പോയി. എന്നാലിപ്പോൾ ഏപ്രിൽ ആയി ഒരു മാറ്റവും അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് അങ്കിത കുറ്റപ്പെടുത്തി. ശ്രീനിവാസിനെതിരെ പാർട്ടിയുടെ ഉന്നതർ നടപടിയെടുക്കുന്നതിനായി മാസങ്ങളോളം താൻ മൗനം പാലിച്ചെന്നും എന്നാൽ പരാതി നൽകിയിട്ടും അന്വേഷണ സമിതി രൂപീകരിച്ചില്ലെന്നും വനിതാ നേതാവ് ആരോപിക്കുന്നു.
”ഞാനൊരു വനിതാ നേതാവാണ്, എനിക്ക് ഇത്തരം പീഡനങ്ങൾ നേരിടേണ്ടി വന്നാൽ,മറ്റ് സ്ത്രീകളെ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ഞാൻ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് അങ്കിത, രാഹുലിനെയും പ്രിയങ്കയെയും ടാഗ് ചെയ്ത് ചോദിച്ചു.
ശ്രീനിവാസിനെപ്പോലുള്ളവർ കാരണം കോൺഗ്രസിന് ഇപ്പോൾ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമില്ല. നാല് തലമുറകളായി തന്റെ കുടുംബം കോൺഗ്രസുകാരാണ്. പിതാവ് അഞ്ജൻ ദത്ത മുൻ അസം മന്ത്രിയായിരുന്നു. എന്നിട്ടും തനിക്ക് വളരെയധികം പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അങ്കിത ആരോപിച്ചു.
Discussion about this post