ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷൻ നിലവിൽ വന്നതോടെ പല പ്രമുഖരുടേയും ട്വിറ്റർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക്ക് അപ്രത്യക്ഷമായി. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രിൽ 20 മുതൽ നീക്കം ചെയ്യപ്പെടുമെന്ന് ട്വിറ്റർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഷാരൂഖ് ഖാൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക് അപ്രത്യക്ഷമായി.
അമിതാഭ് ബച്ചൻ, വിരാട് കോലി, രോഹിത് ശർമ, ആലിയാ ഭട്ട്, പൃഥ്വിരാജ് എന്നിവരുടേയും ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്ക് നഷ്ടമായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, പെമ ഖണ്ഡു, ഹിമന്ദ ബിസ്വ സർമ, മണിക് സാഹ, ഭുപേഷ് ബഗേൽ എന്നിവരുടെ ബ്ലൂ ടിക്ക് നിലനിർത്തിയിട്ടുണ്ട്. പിഐബിയുടേയും പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗത്തിന്റേയും ഐഎസ്ആർഒയുടേയുമെല്ലാം ബ്ലൂ ടിക്ക് നഷ്ടമായിട്ടുണ്ട്.
ഇതുവരെ സൗജന്യമായി വെരിഫിക്കേഷൻ ലഭിച്ച എല്ലാ അക്കൗണ്ടുകളുടേയും വെരിഫിക്കേഷൻ ചെക്ക് മാർക്ക് ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. എന്നാൽ ചില അക്കൗണ്ടുകളിൽ മാത്രമാണ് അന്ന് മാറ്റം നടപ്പിലാക്കിയത്. ഇലോൺ മസ്‌ക് ചുമതലയേൽക്കും മുമ്പ് ട്വിറ്റർ സൗജന്യമായി നൽകിയിരുന്ന വെരിഫിക്കേഷൻ ബാഡ്ജിനെയാണ് ലെഗസി വെരിഫിക്കേഷൻ എന്ന് വിളിക്കുന്നത്.
പ്രമുഖ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയുമെല്ലാം അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ട്വിറ്റർ സൗജന്യമായി ഏർപ്പാടാക്കിയ സംവിധാനമായിരുന്നു ഇത്. മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്ററിലെ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു. പ്രതിമാസം 8 യുഎസ് ഡോളറാണ് ട്വിറ്ററിലെ ബ്ലൂ ടിക്ക് വേരിഫിക്കേഷനായി നൽകേണ്ടത്. മൂന്ന് ലക്ഷത്തോളം ട്വിറ്റർ അക്കൗണ്ടുകൾക്കാണ് ബ്ലൂ ടിക്ക് ഉണ്ടായിരുന്നത്.
Discussion about this post