കശ്മീർ: ജമ്മു കശ്മീരിൽ കരസേനാ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവർ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രദേശത്ത് സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ സുരക്ഷാസേന ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഏഴ് ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വവിരം. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ചേർന്ന് പ്രവർത്തിക്കുന്ന പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ജയ്‌ഷെ മുഹമ്മദിന് പുറമെ ലഷ്‌കർ ഇ ത്വയ്ബയുടേയും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്, പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിംഗ് എന്നിവർ ഇന്നലെ ഭീകരാക്രമണമുണ്ടായ സ്ഥലം സന്ദർശിച്ചു. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത. എഎൻഐയുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ആക്രമണം ഉണ്ടായെന്നാണ് വിലയിരുത്തൽ. സൈനിക വാഹനം എത്താൻ കാത്തിരുന്നതിന് ശേഷം ഭീകരർ ഗ്രനേഡുകളും സ്റ്റിക്കി ബോംബുകളും ഉപയോഗിച്ച് വാഹനം കത്തിക്കുകയായിരുന്നു.
ആക്രമണം നടത്തിയ ഭീകരർ രജൗരിയിലും പൂഞ്ചിലുമായി കഴിഞ്ഞ ഒരു വർഷത്തിലേറെ ഉണ്ടായിരുന്നു. പ്രദേശത്തെ കൃത്യമായ അറിവ് ലഭിക്കുന്നതിന് വേണ്ടി ഇവർ സാധാരണക്കാരെ കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണം നടന്ന പ്രദേശം ജമ്മു കശ്മീർ ഗസ്നവി ഫോഴ്സ് കമാൻഡറായ റഫീഖ് നയി എന്ന റഫീഖ് അഹമ്മദിന്റെ കേന്ദ്രമാണ്. നിബിഡവനം നിറഞ്ഞ മേഖലയാണ് ആക്രമണം ഉണ്ടായ സ്ഥലം. പ്രദേശത്ത് ഉടനീളം സൈന്യം കർശന പരിശോധനയാണ് ഇപ്പോൾ നടത്തി വരുന്നത്. ഭീകരരെ കണ്ടെത്തുന്നതായി ഡ്രോണുകളും എം.ഐ ചോപ്പറുകളും ഉപയോഗിച്ചും, സ്‌നിഫർ ഡോഗ്‌സിനെ ഉപയോഗിച്ചും പരിശോധന പുരോഗമിക്കുന്നുണ്ട്.
Discussion about this post