മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 15 റൺസിനാണ് പഞ്ചാബിന്റെ വിജയം. അവസാന ഓവറിലെ രണ്ട് ക്ലീൻ ബൗൾഡ് ഉൾപ്പെടെ 4 വിക്കറ്റുകൾ വീഴ്ത്തിയ പേസർ അർഷ്ദീപ് സിംഗ് ആണ് പഞ്ചാബിന്റെ വിജയ ശിൽപ്പി.
വാംഖഡെയിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈക്കെതിരെ പഞ്ചാബ് 20 ഒവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു. തുടക്കത്തിൽ ദിശാബോധം നഷ്ടമായ പഞ്ചാബിനെ ക്യാപ്ടന്റെ ചുമതലാ ബോധത്തോടെ ചുമലിലേറ്റിയ സാം കറൻ 29 പന്തിൽ 5 ഫോറും 4 സിക്സും ഉൾപ്പെടെ 55 റൺസ് നേടി ടീമിന്റെ രക്ഷകനായി. 28 പന്തിൽ 41 റൺസുമായി ഹർപ്രീത് സിംഗും ഒപ്പം ചേർന്നതോടെ, മദ്ധ്യ ഓവറുകളിൽ പഞ്ചാബ് കുതിച്ചു. ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് 26 റൺസും അഥർവ തായ്ഡെ 29 റൺസും വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ 7 പന്തിൽ 4 സിക്സറുകൾ ഉൾപ്പെടെ 25 റൺസും നേടി.
മുംബൈക്ക് വേണ്ടി പിയൂഷ് ചൗള 3 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർക്കും 2 വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ മുംബൈയുടെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റിന് 201 റൺസിൽ അവസാനിച്ചു. മുംബൈക്ക് വേണ്ടി 43 പന്തിൽ 67 റൺസെടുത്ത കാമറൂൺ ഗ്രീൻ, 26 പന്തിൽ 57 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ക്യാപ്ടൻ രോഹിത് ശർമ്മ 44 റൺസും ടിം ഡേവിഡ് 25 റൺസും നേടി.
അവസാന ഓവറിൽ വെറും 2 റൺസ് മാത്രമാണ് അർഷ്ദീപ് സിംഗ് വഴങ്ങിയത്. അർഷ്ദീപിന്റെ അവസാന ഓവർ മത്സരം അക്ഷരാർത്ഥത്തിൽ മുംബൈയുടെ വരുതിയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.
Discussion about this post