ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി എം ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമാണ്. യൂണിടാക്കിനെ തിരഞ്ഞെടുത്തത് യുഎഇ കോൺസുലേറ്റാണ്. തനിക്കോ സംസ്ഥാന സർക്കാരിനോ ഇതിൽ പങ്കില്ലെന്നും ശിവശങ്കർ ഹർജിയിൽ പറയുന്നു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചത് തെറ്റായ അനുമാനത്തിലാണ്. സ്വപ്ന സുരേഷിനെ ചാർട്ടേർഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണെങ്കിലും ലോക്കറുമായി തനിക്ക് ബന്ധമില്ലെന്നും ശിവശങ്കർ ജാമ്യഹർജിയിൽ പറയുന്നു. എന്നാൽ ശിവശങ്കറിന് ഭരണതലത്തിൽ ഏറെ സ്വാധീനമുണ്ടെന്ന് മുൻപ് തന്നെ വ്യക്തമായിട്ടുണ്ടെന്ന് കേരളാ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ട്.
കേരളത്തിലെ ഭരണ കക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ട്, മുഖ്യമന്ത്രിയുമായും വലിയ അടുപ്പമുണ്ട്. സ്വർണക്കടത്ത് കേസിലെ അറസ്റ്റിനും ജയിൽവാസത്തിനും ശേഷം സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
Discussion about this post