ലിമ: പെറുവിൽ നിന്നും, ഇൻകൻ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി. ഇതിന് ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിക്കടിയിലെ കല്ലറയിൽ, മൺപാത്രങ്ങൾക്കൊപ്പം അടക്കം ചെയ്തിരിക്കുന്ന നിലയിലാണ് മമ്മി കണ്ടെത്തിയത്.
മമ്മിയിൽ ഇപ്പോഴും കേടുകൂടാതെ ഇരിക്കുന്ന ചർമ്മത്തിന്റെയും തലമുടിയുടെയും അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്നാണ്, ഇത് ഒരു കൗമാരക്കാരിയുടേതാണ് എന്ന് വ്യക്തമായത്. മമ്മിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല എന്ന് ഇത് കണ്ടെത്തിയ കാജമാർക്കില ഗവേഷക വിഭാഗത്തിലെ പുരാവസ്തു ഗവേഷക യോമിര ഹുവാമൻ പറഞ്ഞതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആയിരത്തി ഇരുന്നൂറോ ആയിരത്തി ഒരുനൂറോ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പെൺകുട്ടിയുടേതാണ് മമ്മി. ഇവർ ലിമ സംസ്കാരത്തിലോ ഇക്മ സംസ്മാരത്തിലോ ഉൾപ്പെട്ടിരുന്നവർ ആകാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എണ്ണൂറോ ആയിരത്തി ഇരുന്നൂറോ വർഷങ്ങൾക്ക് മുൻപ് ബലി നൽകപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന എട്ട് കുട്ടികളുടെയും പന്ത്രണ്ട് മുതിർന്നവരുടെയും മമ്മികൾ നേരത്തേ ഇതേ സ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.
വിശാലമായ കാജമാർക്കില സമുച്ചയത്തിൽ നിന്നും നാല് പിരമിഡുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആൻഡിയൻ മേഖലയിലെ ചാൻ ചാൻ കഴിഞ്ഞാൽ പെറുവിലെ ഏറ്റവും വലിയ രണ്ടാമത്തെ മൺഇഷ്ടിക നഗരമാണ് കാജമാർക്കില. പ്രാചീന കാലത്തെ ഒരു വ്യവസായ കേന്ദ്രമായിരുന്നു കാജമാർക്കില എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം 7,000 വർഷങ്ങൾക്ക് മുൻപ് പെറുവിൽ മമ്മികൾ തയ്യാറാക്കിയിരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഈജിപ്ഷ്യന്മാർക്കും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ പെറുവിലും ചിലിയിലും മമ്മികൾ തയ്യാറാക്കിയിരുന്നതായി അമേരിക്കൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.
കറുപ്പോ ചുവപ്പോ നിറത്തിൽ തയ്യാറാക്കിയിരുന്ന മമ്മികൾക്ക് മുഖംമൂടികൾ വെച്ചിരുന്നു. മരിച്ചയാളുടെ തലയോട്ടിയിൽ കളിമണ്ണ് പൂശുകയും കണ്ണിന്റെയും മൂക്കിന്റെയും വായുടെയും ഭാഗം മൂടുകയും ചെയ്തിരുന്നു.
Discussion about this post