കൊച്ചി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ഒഴിപ്പിച്ച 360 അംഗ സംഘത്തിലെ മലയാളികളുടെ ആദ്യ ബാച്ച് നെടുമ്പാശേരിയിലെത്തി. ഇന്നലെ എത്തിയ സംഘത്തിൽ 19 പേരാണ് മലയാളികളായിട്ടുള്ളത്. സുഡാനിൽ വെടിയേറ്റ് കൊല്ലപ്പെട്ട വിമുക്ത ഭടൻ കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും ഈ സംഘത്തിലുണ്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇവർ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു.
ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു. അതേസമയം ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ആകെ ഒഴിപ്പിച്ചവരുടെ എണ്ണം 1100 ആയി. ആറ് ബാച്ചുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. എല്ലാവരേയും ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 300 ഇന്ത്യക്കാർ കൂടി ഇന്ന് നാട്ടിലെത്തും. സുഡാനിൽ മൂവായിരത്തോളം ഇന്ത്യക്കാരാണ് ആകെയുള്ളത്. ഇതിൽ മൂന്നിലൊന്ന് ആളുകളെയും അതിവേഗം തന്നെ ഒഴിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 561 പേരെയാണ് സുഡാനിൽ നിന്ന് ഒഴിപ്പിച്ചത്.
ഇന്ന് രാവിലെ മുംബൈയിലാണ് ജിദ്ദയിൽ നിന്നുള്ള രണ്ടാമത്തെ ബാച്ച് സംഘം ഇന്ത്യയിലെത്തുന്നത്. സുഡാനിൽ നാട്ടിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്ന എല്ലാവരും തിരിച്ച് എത്തുന്നത് വരെ ഈ ദൗത്യം തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Discussion about this post