15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് ഫ്രാൻസ്. ഇതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ (EU) രാജ്യമായി ഫ്രാൻസ് മാറി. ചൊവ്വാഴ്ച ഫ്രഞ്ച് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റും അധോസഭയായ നാഷണൽ അസംബ്ലിയും ബില്ലിന് അംഗീകാരം നൽകി. വരും മാസങ്ങളിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബറോടുകൂടി നിയമം നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം.
കുട്ടികളുടെ മാനസികാരോഗ്യവും ഓൺ ലൈൻ സുരക്ഷയും മുൻനിർത്തിയാണ് ഫ്രഞ്ച് സർക്കാരിന്റെ ഈ നിർണായക നീക്കം. ഘട്ടംഘട്ടമായിട്ടായിരിക്കും നിയമം നടപ്പിലാക്കുക. സെപ്റ്റംബർ ഒന്നു മുതൽ 15 വയസ്സിൽ താഴെയുള്ളവർക്ക് പുതിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ സാധിക്കില്ല. നിലവിലുള്ള അക്കൗണ്ടുകൾ 2027 ജനുവരിയോടെ പൂർണ്ണമായും മരവിപ്പിക്കുന്ന രീതിയിലാണ് നിയമം വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയമത്തിലൂടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാജ വാർത്തകൾ, സൈബർ ബുളീയിംഗ്, അഡിക്ഷൻ, വിഷാദരോഗം തുടങ്ങിയ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. പ്രായപരിധി ഉറപ്പാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാൻസും കർശന നിയന്ത്രണങ്ങളിലേക്ക് കടന്നതോടെ, മറ്റ് യൂറോപ്യൻ രാജ്യങ്ങളും സമാനമായ ഡിജിറ്റൽ സുരക്ഷാ നിയമങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്.












