ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് ജനക്കൂട്ടം തീയിട്ടതിന് പിന്നാലെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുന്നത് തടയാനാണ് ശ്രമിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ചുരാചന്ദ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ സന്ദർശനത്തിന് മുന്നോടിയായിട്ടാണ് ആളുകൾ പരിപാടി നടക്കാനിരുന്ന വേദി തല്ലിത്തകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തത്.
അക്രമികൾ ഇന്ന് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങളും കണ്ടെത്താൻ സർവേ നടത്തുന്നതിനെ എതിർക്കുന്ന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. സർക്കാർ നടത്തുന്ന ഒരു പരിപാടികളോടും സഹകരിക്കില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന പരിപാടി റദ്ദാക്കിയോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ജിം ഉദ്ഘാടനവും കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയുമാണ് നടക്കാനിരുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് പോലീസ് പറയുന്നത്.
Discussion about this post