ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച അടയാളപ്പെടുത്തി അന്താരാഷ്ട്ര നാണയ നിധി. ആഗോള സാമ്പത്തിക പ്രതിസന്ധി, റഷ്യ-യുക്രെയ്ൻ യുദ്ധം, കൊവിഡ് പ്രതിസന്ധി എന്നിവയെ മറികടന്നായിരിക്കും ഇന്ത്യയുടെ കുതിപ്പെന്നും ഐ എം എഫ് വ്യക്തമാക്കുന്നു.
നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6 ശതമാനമായിരിക്കും എന്നാണ് ഐ എം എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം, ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുമെന്നും ഐ എം എഫ് മുന്നറിയിപ്പ് നൽകുന്നു.
ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 2023ൽ 2.8 ശതമാനമായിരിക്കുമെന്നും ഐ എം എഫ് വ്യക്തമാക്കുന്നു. ആഗോള ജിഡിപി വളർച്ച 2024ൽ മാത്രമേ 3 ശതമാനത്തിൽ എത്തൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ നാണയപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിൽ നിന്നും 4.9 ശതമാനമായി കുറയും. ഇതിന്റെ ഫലമായി വിലക്കയറ്റം കുറയും. ഇന്ത്യൻ സമ്പദ്ഘടന സുശക്തമായ നിലയിലാണെന്നതിന്റെ ഉത്തമ ഉദാഹരണമായാണ് ഐ എം എഫ് റിപ്പോർട്ട് വിശകലനം ചെയ്യപ്പെടുന്നത്.
കൊവിഡ് കാലത്തെ അതിജീവിക്കാൻ സാമ്പത്തിക രംഗത്ത് ഡിജിറ്റൽവത്കരണം പ്രോത്സാഹിപ്പിച്ചത് ഇന്ത്യക്ക് വൻ നേട്ടമായതായി ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ ചൂണ്ടിക്കാട്ടുന്നു. 2023ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യ ഒറ്റയ്ക്ക് സംഭാവന ചെയ്യുമെന്നും ക്രിസ്റ്റലീന വ്യക്തമാക്കുന്നു.
ലോക്ക് ഡൗൺ കാലത്ത് ഓഹരി വിപണിയുടെ സാദ്ധ്യതകൾ മനസിലാക്കിയ ഇന്ത്യൻ യുവാക്കൾ, ഇന്ന് മികച്ച നിക്ഷേപകരായി വളർന്നുവെന്നും ഐ എം എഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. സാമ്പത്തിക രംഗത്തെ ഡിജിറ്റൽവത്കരണം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സഹായകമായി. സാഹചര്യങ്ങൾ കൃത്യമായി പഠിച്ച് സാമ്പത്തിക നയങ്ങളിൽ കാലാകാലങ്ങളിൽ ഇന്ത്യ ചടുലമായ മാറ്റങ്ങൾ വരുത്തി. മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കാതെ, ആ സാഹചര്യത്തെയും അവസരമാക്കി മാറ്റാനുള്ള നയങ്ങളാണ് ഇന്ത്യ വിജയകരമായി നടപ്പിലാക്കിയതെന്നും ക്രിസ്റ്റലീന ജോർജിയേവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
Discussion about this post