തൃശൂർ: പൂരനഗരിയിലെത്തിയവരുടെ ആവേശം കൊടുമുടി കയറ്റി കുടമാറ്റം. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വിവിധവർണങ്ങളിലുള്ള കുടകൾ വാനിലുയർന്നപ്പോൾ ജനസാഗരം ആർപ്പുവിളികളോടെ ആഘോഷിച്ചു. തെക്കേ ഗോപുരനടയിൽ 30 ഗജവീരമ്മാർ മുഖാമുഖം അണി നിരന്നു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജകീയ പ്രൗഢിയോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലെത്തിയപ്പോൾ ആവേശം ഇരട്ടിച്ചു. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ പൂരത്തിനെത്തിയത്.
തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരായിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിൻറെ നേതൃത്വത്തിലായിരുന്നു മഠത്തിൽവരവ് പഞ്ചവാദ്യം. മഠത്തിൽവരവ് പഞ്ചവാദ്യം അവസാനിച്ചതോടെ ഇലഞ്ഞിത്തറമേളം ആരംഭിച്ചു.സാഗരം കണക്കെ നിന്ന ജനത്തിന്റെ മനസും കാതും കുളിർപ്പിച്ച ഇലഞ്ഞിത്തറ മേളം അവാസാനിച്ചതോടെയാണ് തെക്കോട്ടിറക്കത്തിന് തുടക്കമായത്.പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തെക്കോട്ടിറക്കത്തിൽ എഴുന്നളളിയത്.
രാത്രി 10.30ക്ക് ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യം ആരംഭിക്കും. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്ക് വെടിക്കെട്ട് നടക്കും. വർണവിസ്മയം തീർക്കുന്ന വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും തുടർന്ന് പാറമേക്കാവും തിരികൊളുത്തും.
Discussion about this post