റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി ഡിജിപി അശോക് ജുനേജ. ബസ്തർ ഡിവിഷനിലെ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ ക്യാമ്പുകൾ തയ്യാറാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്താനായി ബുധനാഴ്ചയായിരുന്നു അദ്ദേഹം ബസ്തർ ഡിവിഷനിൽ എത്തിയത്. ദന്തേവാഡയുൾപ്പെടെ മൂന്ന് ഭീകര ബാധിത മേഖലകളിൽ അദ്ദേഹം സന്ദർശനം നടത്തി. നാരായൺപൂർ, സുക്മ എന്നീ ജില്ലകളിൽ ആയിരുന്നു അദ്ദേഹം എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സേനകൾ തമ്മിൽ സഹകരണം ഉണ്ടായിരിക്കണം. പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ പൂർണ സംരക്ഷണം നൽകണമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Discussion about this post