മലപ്പുറം: താനൂരിൽ 22 പേരെ കൊലപ്പെടുത്തി അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. സിപിഎം നേതാവിന്റെ അനിയൻ ആണ് ബോട്ടിന്റെ ഉടമ എന്നത് കൊണ്ട് നിയമ സംവിധാനങ്ങൾ ഈ അനധികൃത സംവിധാനത്തിന് മുന്നിൽ തലകുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് വി.എസ് ജോയ് ആവശ്യപ്പെട്ടു. താനൂരിൽ മരണപ്പെട്ടവർ അല്ല, അധികാരി വർഗത്തിന്റെ അനാസ്ഥ കൊണ്ട് കൊല്ലപ്പെട്ടവരാണെന്ന് പറഞ്ഞാണ് വി.എസ് ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അപകടത്തിൽപെട്ട ബോട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും വി.എസ് ജോയ് എണ്ണിപ്പറയുന്നു.
അപകടത്തിൽ പെട്ട അറ്റ്‌ലാന്റിക്ക് എന്ന ബോട്ട് മാന്വൽ അനുസരിച്ചു നിർമ്മിച്ച ബോട്ട് അല്ല. മറിച്ച് മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി ആൾട്രേഷൻ നടത്തി നിർമ്മിച്ചതാണ്.. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് വി.എസ് ജോയ് ചൂണ്ടിക്കാട്ടി.
ഒരു മാസം മുൻപ് വരെ ആ അനുമതി പോലുമില്ലാതെയാണ് ബോട്ട് സർവീസ് നടന്നത്.
പരാതി വന്നപ്പോൾ മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അനുമതി നൽകിയതെന്നും പറയപ്പെടുന്നതായി വി.എസ് ജോയ് ആരോപിച്ചു. 18 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി. 6.15 ന് അവസാനിപ്പിക്കേണ്ടുന്ന യാത്ര 7.15 വരെ ആളെ വിളിച്ചു കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണിതെന്നും വി.എസ് ജോയ് ചൂണ്ടിക്കാട്ടി.













Discussion about this post