മലപ്പുറം : മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ പെട്ട സംഭവത്തിൽ ബോട്ടുടമയായ നാസർ അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. താനൂർ പോലീസാണ് ഇയാളെ പിടികൂടിയത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇയാൾ കീഴടങ്ങിയതാണോ എന്ന് വ്യക്തമായിട്ടില്ല. കീഴടങ്ങാൻ നാസറിന് മുകളിൽ സമ്മർദ്ദം ശക്തമായിരുന്നു.
ഇന്നലെ അപകടം നടന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇയാളുടെ വാഹനം നേരത്തെ എറണാകുളത്ത് വെച്ച് പിടികൂടിയിരുന്നു. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വാഹനം പിടിച്ചെടുത്തത്. നാസറിന്റെ ബന്ധുക്കളെ വാഹനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
അപകടത്തിൽ പെട്ടത് രൂപമാറ്റം നടത്തിയ മത്സ്യബന്ധന ബോട്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. പൊന്നാനിയിലെ ലൈസൻസ് ഇല്ലാത്ത യാർഡിൽ വെച്ചാണ് രൂപമാറ്റം നടത്തിയത്. ഇത് കൂടാതെ പരിധിയിലധികം ആളുകളെ ബോട്ടിൽ പ്രവേശിപ്പിച്ചതും അപകടത്തിന് കാരണമായി. 37 പേരാണ് അപകടം നടക്കുന്ന സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.
ആറ് മണിക്ക് ശേഷം ബോട്ട് സർവീസ് നടത്തിയ സംഭവത്തിലും വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.













Discussion about this post