ആലപ്പുഴ/കൊച്ചി: താനൂർ ബോട്ട് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടക്കം പരിശോധനകൾ ആരംഭിച്ച് അധികൃതർ. ആലപ്പുഴ പുന്നമടയിലും പളളാത്തുരുത്തിയിലും ഹൗസ് ബോട്ടുകളിൽ പരിശോധന നടത്തി. 12 ബോട്ടുകൾ പരിശോധിച്ചപ്പോൾ സഞ്ചാരികളെയും കൊണ്ട് സർവ്വീസ് നടത്താനുളള രേഖകൾ ഉളളത് മൂന്ന് ബോട്ടുകൾക്ക് മാത്രമാണ്.
പോലീസിന്റെ സാന്നിദ്ധ്യത്തിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കൊച്ചി, മരട് നഗരസഭാ പരിധിയിലും പരിശോധന നടന്നു. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ബോട്ടുകൾ പരിശോധിച്ച് റിപ്പോർട്ട് നല്കാൻ വനം വകുപ്പ് മേധാവിക്ക് മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി.
ജീവൻ രക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ഫിറ്റ്‌നസ് എന്നിവ പരിശോധിക്കണം. ഇൻഷുറൻസും അറ്റകുറ്റപ്പണിയുടെ വിശദാംശങ്ങളും വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ദുരന്തമുണ്ടാകുമ്പോൾ മാത്രം പരിശോധനകൾ നടത്തുകയും പിന്നീട് നിയമലംഘനങ്ങൾക്ക് കണ്ണടയ്ക്കുകയും ചെയ്യുന്ന പതിവ് രീതിക്കെതിരെ വലിയ തോതിൽ ജനരോഷമുയർന്നതിന് പിന്നാലെയാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയുമായി ഇറങ്ങിയത്. താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിനെതിരെ നിരന്തരം പരാതികൾ ലഭിച്ചിരുന്നു. എന്നിട്ടും അധികൃതർ കണ്ണടച്ചതുകൊണ്ടാണ് 22 ജീവനുകൾ നഷ്ടമായത്.
Discussion about this post