ബംഗളൂരു : കർണാടകയിൽ 224 നിയസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷയ്ക്കായി എൺപത്തിയെട്ടായിരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പോളിംഗ് ബൂത്തുകളിൽ എത്തുന്നുണ്ട്. 5 കോടി 30 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തുകളിലെത്തുന്നത്.
കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ബംഗളൂരുവിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തങ്ങളെപ്പോഴും ഹനുമാൻ ചാലിസ വായിക്കുകയും ബജറംഗ്ബലിയെ ആരാധിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ കോൺഗ്രസുകാർ ഇത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ചെയ്യുന്നു. കോൺഗ്രസ് പ്രകടന പത്രികയിൽ പരാമർശിച്ചിരിക്കുന്നത് മണ്ടത്തരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും വോട്ട് രേഖപ്പെടുത്തി. എല്ലാവരോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾ ബിജെപിയെ പിന്തുണയ്ക്കുമെന്നതിൽ 100 ശതമാനം ഉറപ്പുണ്ട്. 80 ശതമാനത്തോളം ആളുകൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും. 130-135 സീറ്റുകൾ ബിജെപി നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിലും കാവേരിയിലെ ഗായത്രി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തിയതിന് ശേഷമാണ് പോളിംഗ് ബൂത്തിലേക്ക് പോയത്. ഷിഗോണിൽ നിന്നുള്ള സ്ഥാനാർത്ഥി കൂടിയാണ് അദ്ദേഹം. കർണാടകയുടെ വികസനത്തിന് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന അദ്ദേഹം വ്യക്തമാക്കി.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും പോളിംഗ് ബൂത്തിൽ അതിരാവിലെ എത്തിയിരുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം യുവ ജനതയ്ക്ക് അവർ സന്ദേശവും നൽകി. ” ഞങ്ങളെ നോക്കൂ. ഞങ്ങൾ പ്രായമായവരാണ്, പക്ഷേ ഞങ്ങൾ 6 മണിക്ക് എഴുന്നേറ്റ് ഇവിടെ വന്ന് വോട്ട് ചെയ്യുന്നു. ദയവായി ഞങ്ങളെ കണ്ട് പഠിക്കൂ. വോട്ട് ജനാധിപത്യത്തിന്റെ പവിത്രമായ ഭാഗമാണ്.” സുധാ മൂർത്തി പറഞ്ഞു.
” ആദ്യം വോട്ട് രേഖപ്പെടുത്തണം, എന്നിട്ട് ഭരണം നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കാം. വോട്ട് ചെയ്യാതെ നമുക്ക് ഒന്നിനെയും വിമർശിക്കാനാകില്ല” നാരായണ മൂർത്തി പറഞ്ഞു.
ബിഎസ് യെദ്യൂരപ്പയുടെ മകനും ബിജെപി എംപിയുമായ ബി വൈ രാഘവേന്ദ്ര, കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ഖണ്ഡ്രെ, കന്നഡ നടി അമൂല്യ എന്നിവരും വോട്ട് രേഖപ്പെടുത്തി.
Discussion about this post