ചെന്നൈ: തമിഴ്‌നാട്ടിൽ ഇസ്ലാമിക ഭീകരവാദം പ്രമേയമാകുന്ന ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദർശനം തടഞ്ഞ് പോലീസ്. കാണികൾക്കായി പൊതുപ്രവർത്തകർ ചേർന്ന് സംഘടിപ്പിച്ച പ്രത്യേക പ്രദർശനമാണ് പോലീസ് എത്തി അലങ്കോലപ്പെടുത്തിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
രാഷ്ട്രീയ താത്പര്യം മുൻനിർത്തി സർക്കാർ സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്നും ചിത്രം പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രേഷകർക്കായി പ്രത്യേക പ്രദർശനം ഒരുക്കിയത്. ഇന്ന് രാവിലെ 10 മണിയോടെ പ്രദർശനം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പോലീസ് എത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു.
സംസ്ഥാനത്തെ ക്രമസമാധാനത്തിന് ഭംഗമുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് പ്രദർശനം നിർത്തിവച്ചത്. ഇതിന് ശേഷം സിനിമ കാണാൻ എത്തിയവരെ പോലീസ് തിരികെ പറഞ്ഞയക്കുകയും ചെയ്തു. ബിജെപി നേതാക്കൾ ഉൾപ്പെടെ സിനിമ കാണാൻ ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയിരുന്നു.
അതേസമയം തമിഴ്‌നാട്ടിലും ബംഗാളിലും സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ സെൻസർബോർഡ് അംഗം വാണി ത്രിപാഠി രംഗത്ത് എത്തി. കാണികളുടെ അവകാശമാണ് ഇരു സംസ്ഥാനങ്ങളിലെയും സംസ്ഥാന സർക്കാരുകൾ കവർന്നെടുക്കുന്നതെന്ന് ത്രിപാഠി അഭിപ്രായപ്പെട്ടു. പ്രേഷകർ എന്ന് കാണണമെന്ന് തീരുമാനിക്കാൻ ഭരണകൂടങ്ങൾക്ക് അധികാരമില്ല. തീരുമാനിക്കേണ്ടത് അവരാണെന്നും ത്രിപാഠി അഭിപ്രായപ്പെട്ടു.
Discussion about this post