ന്യൂഡൽഹി: വിവാഹ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വ്യക്തികൾക്കും കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യൻ
നിയമം അനുവദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. സ്വവർഗവിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെടുന്ന
ഹർജികളിൽ വാദം പുരോഗമിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. കുട്ടികളെ ദത്തെടുക്കാൻ വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
മാതൃകാ കുടുംബങ്ങൾ അല്ലാത്തവർക്കും അവരുടെ ബയോളജിക്കൽ കുട്ടികൾ ആകാമെന്നത് ഇന്ത്യൻ നിയമം അംഗീകരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ലിംഗവ്യത്യാസം ഒരു പക്ഷെ ഇല്ലാതായേക്കാമെങ്കിലും അമ്മയും മാതൃത്വവും അങ്ങനെയല്ലെന്ന് കേസിൽ ബാലാവകാശ കമ്മീഷൻ നൽകിയ സബ്മിഷനിൽ പരാമർശിച്ചു.
കുട്ടിയുടെ ക്ഷേമമായിരിക്കണം പരമമായി സംരക്ഷിക്കപ്പെടേണ്ടതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ദത്തെടുക്കൽ ഒരു മൗലിക അവകാശമല്ലെന്ന് പല കേസുകളിലും കോടതി തന്നെ ആവർത്തിച്ചിട്ടുളളതാണെന്ന കാര്യവും കമ്മീഷൻ ഓർമ്മിപ്പിച്ചു.
വിപരീത ലിംഗത്തിലുളളവർക്ക് സ്വാഭാവികമായി ജനിക്കുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പിക്കുന്ന ചട്ടക്കൂടാണ് നമ്മുടെ നിയമങ്ങൾക്കുളളതെന്ന് ദേശീയ ബാലാവകാശ കമ്മീഷന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. വിപരീത ലിംഗത്തിലുളളവരുടെ വിവാഹവും സ്വവർഗ്ഗ വിവാഹവും രണ്ട് തരത്തിലാണ് കാണുന്നത് എന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ഈ വാദം കേട്ട ശേഷമായിരുന്നു വിവാഹിതരല്ലാത്തവർക്കും ദത്തെടുക്കാൻ രാജ്യത്തെ നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.
പല കാരണങ്ങൾ കൊണ്ട് ദത്തെടുക്കുന്നതിനെ നമ്മുടെ നിയമം അംഗീകരിക്കുന്നുണ്ടെന്ന് വാദം കേട്ട ശേഷം ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. ഏത് വ്യക്തിക്കും ഒറ്റയ്ക്കാണെങ്കിലും കുട്ടിയെ ദത്തെടുക്കാം. ഒൻപതാം ദിവസമാണ് സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുളള ഹർജികളിൽ വാദം തുടരുന്നത്. അതേസമയം സ്വർഗ്ഗ വിവാഹത്തിന് നിയമ സാധുത നൽകുന്നതിൽ ആശങ്കയുണ്ടെന്ന് ഇസ്ലാമിക സംഘടനയായ ജാമിയത് ഉൽമ ഐ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷകൻ കബിൽ സിബൽ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെയും വാദം കേൾക്കുന്നതിനിടെ കോടതി നിർണായക പരാമർശങ്ങൾ നടത്തിയിരുന്നു. ജസ്റ്റിസുമാരായ എസ്.കെ കൗൾ, എസ്ആർ ഭട്ട്, ഹിമ കോഹ്ലി, പി.എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
Discussion about this post