ഉത്തരാഖണ്ഡ്; ബദ്രിനാഥ് ക്ഷേത്രത്തിലെ വ്യാജ ക്യൂആർ കോഡ് വിഷയത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ച് ചമോലി പോലീസ്. ചമോലി എസ്പി പ്രമേന്ദ്ര ദൊബാൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ അനുവാദം ഇല്ലാതെയാണ് ക്ഷേത്രത്തിൽ ക്യുആർ കോഡ് സ്ഥാപിച്ചതെന്ന് ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്രകമ്മിറ്റി ബദ്രിനാഥ് പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
ഏപ്രിൽ 25നു ബദ്രിനാഥ് ക്ഷേത്രവും 27 നു കേദാർനാഥ് ക്ഷേത്രവും തുറക്കുന്ന സമയത്താണ് ക്യൂആർ കോഡുകൾ ഭിത്തിയിൽ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രകമ്മിറ്റി സ്ഥാപിച്ച കോഡുകളാണെന്ന് തെറ്റിദ്ധരിച്ച് ഭക്തജനങ്ങൾ കോഡ് സ്‌കാൻ ചെയ്ത് പണം നൽകുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്രകമ്മിറ്റി പോലീസിൽ പരാതി നൽകിയത്.
കേദാർനാഥ് ക്ഷേത്രത്തിലും സമാനമായ രീതിയിൽ ക്യൂആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ബദ്രിനാഥ് പോലീസ് സ്‌റ്റേഷനിൽ ഐപിസി സെക്ഷൻ 420നു കീഴിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ക്യൂ ആർ കോഡുകൾ സ്ഥാപിച്ചത് പേടിഎം ആണെന്നും 2017 ൽ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ക്യൂആർ കോഡ് സ്ഥാപിച്ചതെന്നും ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പിന്നീട് വ്യക്തമാക്കിയിരുന്നു. .
അധികാരികളുടെ അനുമതിയോടെയാണ് പേടിഎം ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ ക്യൂആർ കോഡ് സ്ഥാപിച്ചതെന്ന് ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്രകമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് പിന്നീട് വ്യക്തമാക്കിയിരുന്നു. പേടിഎമ്മുമായി ഉണ്ടാക്കിയ കരാർ ആണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുകയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന നടാഷ സിംഗ് പറഞ്ഞു. പേടിഎം ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിനായി സീനിയർ സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഡെറാഡൂണിലെത്തിയതായും നടാഷ സിംഗ് പറഞ്ഞു.
Discussion about this post