മുംബൈ: അനുമതിയില്ലാതെ തന്റെ പേരും ഫോട്ടോയും ശബ്ദവും ഉപയോഗിച്ച് വ്യാജപരസ്യങ്ങൾ നിർമ്മിക്കുന്നതിനെതിരെ നിയമനടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ. മുംബൈ ക്രൈം ബ്രാഞ്ചിന് സച്ചിൻ നൽകിയ പരാതിയെ തുടർന്ന് അജ്ഞാതരായ ആളുകൾക്കെതിരെ ഐപിസി സെക്ഷൻ 465, 426, 500 പ്രകാരം മുംബൈ പോലീസിന്റെ സൈബർ സെൽ കേസെടുത്തു.
സച്ചിൻ ടെൻഡുൽക്കർ പിന്തുണക്കുന്നു എന്ന തരത്തിലുള്ള ചില മരുന്ന് കമ്പനികളുടെ പരസ്യങ്ങൾ അടുത്തിടെ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സച്ചിൻ നിയമനടപടി സ്വീകരിച്ചത്.സച്ചിന്റെ ഫോട്ടോ ഉപയോഗിച്ച് ഈ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ചെയ്യുന്ന sachinhealth.in എന്ന വെബ്സൈറ്റും അദ്ദേഹം കണ്ടെത്തിയിരുന്നു.
തന്റെ അനുമതിയില്ലാതെ തന്റെ പേരും ഫോട്ടോയും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് 2020-ൽ സച്ചിന്റെ ടീം പ്രസ്താവന ഇറക്കിയിരുന്നു. അക്കാലത്ത്, തന്റെ മോർഫ് ചെയ്ത ഫോട്ടോ പ്രമോഷണൽ മെറ്റീരിയലിൽ ഉപയോഗിച്ചതിന് ഗോവയിലെ ഒരു കാസിനോയ്ക്കെതിരെ സച്ചിൻ കേസ് നൽകിയിരുന്നു.
Discussion about this post