ധാക്ക: മോഖ ചുഴലിക്കാറ്റ് കര തൊട്ടു. മ്യാൻമറിന്റെയും തെക്ക് കിഴക്കൻ ബംഗ്ലാദേശിന്റെയും ഇടയിലുളള തീരപ്രദേശങ്ങളിലാണ് കാറ്റ് കര തൊട്ടത്. മോഖയുടെ ഫലമായി മ്യാൻമറിലും ബംഗ്ലാദേശിലും തീരമേഖലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു തുടങ്ങി. മ്യാൻമറിൽ രഖൈൻ സംസ്ഥാനത്തെ സിറ്റ് വേയിലാണ് കനത്ത മഴയും കാറ്റും നേരിടുന്നത്.
മ്യാൻമറിൽ മഴയെ തുടർന്ന് മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ബംഗ്ലാദേശിലും നിരവധി മേഖലകളിൽ ശക്തമായ കാറ്റ് വീശിയതായിട്ടാണ് വിവരം. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. താഴ്ന്ന പ്രദേശങ്ങളിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. 195 കിലോമീറ്റർ വരെ വേഗതയിൽ വീശുന്നതാണ് മോഖയെന്നാണ് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ ദിവസങ്ങളായി ഉറഞ്ഞുകൂടിയ ന്യൂനമർദ്ദമാണ് മോഖയായി പരിണമിച്ച് ബംഗ്ലാദേശിലും മ്യാൻമറിലും വീശിയത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളെ ബീച്ചിൽ പോകുന്നതിൽ നിന്നും പശ്ചിമബംഗാളിൽ അധികൃതർ വിലക്കി. എൻഡിആർഎഫ് സേനയെ സുരക്ഷയ്ക്കായി തീര പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
പൂർബ മെദിനിപൂരിലെ ദിഗ, മന്ദർമാണി, സൗത്ത് 24 ജില്ലയിലെ ബഖാലി, സുന്ദർബൻസ് എന്നീ തീരപ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ദിഗ- മന്ദർമാനി തീരമേഖലയിൽ ഏഴ് സംഘം എൻഡിആർഎഫ് സേനയെ ആണ് വിന്യസിച്ചിരിക്കുന്നത്. മുങ്ങൽവിദഗ്ധർ ഉൾപ്പെടെ ഈ സംഘത്തിലുണ്ട്. ബഖാലിയിൽ ബീച്ചിലും പരിസരങ്ങളിലുമായി നൂറിലധികം ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചു.
ബീച്ചുകളിലും തീരപ്രദേശങ്ങളിലും വിനോദസഞ്ചാരികൾ ഉൾപ്പെടെയുളളവർക്ക് നിയന്ത്രണം ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post