ഒല്ലൂർ: കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് ഒല്ലൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ തോൽവിയെക്കുറിച്ച് വാചാലനായ മുഖ്യമന്ത്രി സിപിഎമ്മിനേറ്റ കനത്ത പരാജയത്തെക്കുറിച്ച് ഒരക്ഷരം പ്രസംഗത്തിനിടെ മിണ്ടിയില്ല. കർണാടകയിൽ മത്സരിച്ച നാല് സീറ്റിലും തോറ്റ് വോട്ട് വിഹിതത്തിൽ നോട്ടയെക്കാൾ പിന്നിലേക്ക് സിപിഎം കൂപ്പുകുത്തിയിരുന്നു.
എന്താണ് ബിജെപിക്ക് രാജ്യത്ത് സംഭവിക്കാൻ പോകുന്നത് എന്നതിന്റെ സൂചനയാണ് കർണാടകയിലെ ജനവിധിയെന്നും ബിജെപിയുടെ ഭരണത്തിന് ഇനിയൊരു തുടർച്ചയുണ്ടായാൽ രാജ്യത്തിന്റെ സർവ്വനാശമാണ് ജനങ്ങൾ ഭയക്കുന്നതെന്നും പിണറായി പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂർണമായി തറപറ്റുമെന്ന കാര്യത്തിൽ ഒരു സംശയമില്ല. അതിന് നാന്ദി കുറിച്ച ജനവിധിയാണ് കർണാടകയിലേതെന്നും പിണറായി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് കർണാടകയിൽ ജയിച്ചത് നല്ല കാര്യമാണ്. പക്ഷെ കോൺഗ്രസിന്റെ രാജ്യത്തെ നില അവർ മനസിലാക്കണമെന്നും പിണറായി ഉപദേശിച്ചു. ബിജെപി ഇനിയൊരിക്കലും അധികാരത്തിലെത്തരുതെന്ന് ചിന്തിക്കുന്ന അനേകം ശക്തികൾ രാജ്യത്തുണ്ട്. അവരെയെല്ലാം കൂട്ടിയോജിപ്പിക്കണം. എങ്ങനെയാണ് ബിജെപിയെ തറപറ്റിക്കാനാകുകയെന്ന യാഥാർത്ഥ്യം കോൺഗ്രസ് മനസിലാക്കണം.
പണ്ട് രാജ്യത്ത് ദീർഘകാലം ഭരിച്ച ഒറ്റക്കക്ഷിയാണ് കോൺഗ്രസ്. ആ കോൺഗ്രസ് അല്ല ഇന്ന്, ആ ഇന്ത്യയുമല്ല. ആന്ധ്രയിലും തെലങ്കാനയിലുമൊക്കെ കോൺഗ്രസ് ഇതര സർക്കാരാണ്. ഇത് കൃത്യമായി വിലയിരുത്തണമെന്നും പിണറായി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ പ്രാദേശിക കക്ഷികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമെന്ന അഭിപ്രായം മുന്നോട്ടുവെച്ച് ആയിരുന്നു പിണറായിയുടെ വാക്കുകൾ.
Discussion about this post