വിജയവാഡ; തെലുഗുദേശം പാർട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ ചന്ദ്രബാബു നായിഡുവിന്റെ ഗസ്റ്റ്ഹൗസ് ആന്ധ്ര സർക്കാർ കണ്ടുകെട്ടി. വിജയവാഡയ്ക്കടുത്ത് ഉണ്ടാവല്ലിയിലെ കൃഷ്ണാ നദീതീരത്തുളള ഗസ്റ്റ്ഹൗസാണ് കണ്ടുകെട്ടിയത്.
ചന്ദ്രബാബു നായിഡുവും മുൻ നഗരവികസന വകുപ്പ് മന്ത്രിയായ പി നാരായണയും അധികാരം ദുരുപയോഗം ചെയ്ത് ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും പല ആനുകൂല്യങ്ങളും ചെയ്തു നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നാരായണയുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബിസിനസുകാരനായ ലിങ്കാമനേനി രമേശ് ആണ് ഉണ്ടാവളളിയിൽ ഗസ്റ്റ് ഹൗസ് നിർമിച്ചത്. സിആർഡിഎയുടെ മാസ്റ്റർ പ്ലാനിലും ഔട്ടർ റിംഗ് റോഡ് പ്രൊജക്ടിലും ഇരുവരും ക്രമക്കേടിന് ഒത്താശ ചെയ്യുകയും പകരമായി ഗസ്റ്റ്ഹൗസ് വാങ്ങുകയും ചെയ്തതായാണ് കണ്ടെത്തൽ. ആന്ധ്രാപ്രദേശിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്.
ഗസ്റ്റ് ഹൗസ് അറ്റാച്ച് ചെയ്യുന്നതിനെതിരെ കോടതികളെ സമീപിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇത് കണ്ടുകെട്ടാൻ കഴിഞ്ഞ 12ന് ഉത്തരവിറക്കുകയായിരുന്നു. പി നാരായണയുടെ ബന്ധുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന 75,880 ചതുരശ്ര അടി വസ്തുവും അക്കൗണ്ടിലെ പണവും കണ്ടുകെട്ടിയിട്ടുണ്ട്.
എന്നാൽ ജഗൻമോഹൻ സർക്കാർ വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണെന്നാണ് തെലുഗുദേശം പാർട്ടി ആരോപിക്കുന്നത്. നാരായണയുടെ ഭാര്യ രമാ ദേവി മരുമകൻ പുനീത് എന്നിവരുടെ വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്.
Discussion about this post