ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചേരി തിരിഞ്ഞ് പോര് നടക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്റിന് വിട്ടിരിക്കുകയാണ്. ആര് മുഖ്യമന്ത്രിയാകണമെന്നത് ഇനി എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. ഇത് സംബന്ധിച്ച് പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കി. മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തും.
കെപിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറോ അതോ മുതിർന്ന നേതാവായ സിദ്ധരാമയ്യയോ എന്ന ചോദ്യമാണ് ഉയർന്ന് കേൾക്കുന്നത്. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തും. നിയമസഭാ കക്ഷി യോഗത്തിൽ ഓരോ എംഎൽഎമാരോടും നേരിട്ട് സംസാരിച്ച് അഭിപ്രായം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകും. തുടർന്നാകും അന്തിമ തീരുമാനം.
ജനങ്ങളുടെ പിന്തുണയും പ്രായവും കണക്കിലെടുക്കുമ്പോൾ സിദ്ധരാമയ്യയ്ക്ക് (75) തന്നെയാണ് സാധ്യത കൂടുതൽ. ഈ പേര് തന്നെയാണ് ആദ്യം മുതലേ ഉയർന്നുകേട്ടത്. എന്നാൽ കർണാടകയിൽ കോൺഗ്രസിന്റെ വിജയിത്തിന് വേണ്ടി രാപ്പകൽ പോരാടിയ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം കൊയ്യാൻ ശിവകുമാർ പിസിസി അദ്ധ്യക്ഷനായി തുടരുന്നത് നല്ലതാണെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇല്ലെങ്കിൽ രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും പോലെ ഇരുവർക്കും രണ്ടര വർഷം മുഖ്യമന്ത്രി പദവി നൽകണം. എന്നാൽ ഈ തീരുമാനം സംസ്ഥാനത്തെ നേതാക്കൾ തമ്മിലുള്ള പോരിന് ഇടയാക്കിയതോടെ നേതൃത്വം ആശങ്കയിലാണ്.
Discussion about this post