ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തിരഞ്ഞെടുത്തതിന് പിന്നാലെ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡൽഹിയിൽ. നേതൃത്വവുമായുള്ള മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായാണ് ഇരുവരും തലസ്ഥാനത്ത് എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് വിവരം.
കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തിരഞ്ഞെടുക്കുകയും സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അധികാരം പങ്കിടലുമായി ബന്ധപ്പെട്ട ഒന്നും തന്നെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞില്ല. ”അധികാരം പങ്കിടുക എന്നാൽ കർണാടകയിലെ ജനങ്ങളുമായി അധികാരം പങ്കിടുക എന്നതാണ്..” എന്നാണ് വേണുഗോപാൽ പറഞ്ഞത്. ചില മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ലഭിക്കുന്ന വിവരം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കാനുള്ള അവസരമാക്കിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിരവധി മുഖ്യമന്ത്രിമാരെയും പാർട്ടി നേതാക്കളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപനായകൻ തേജസ്വി യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരെയാണ് ഖാർഗെ ക്ഷണിച്ചത്. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല. ഇതിൽ സിപിഎം അതൃപ്തി അറിയിച്ചിട്ടുണ്ട്.
Discussion about this post