ന്യൂഡൽഹി; ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വെളോഡിമർ സെലെൻസ്‌കിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടേയും യുക്രെയ്‌നിലേയും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിൽ ഇത് സംബന്ധിച്ച് ആശയവിനിമയം നടന്നതായും സൂചനയുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകും ഇത്.
ജി7 ഉച്ചകോടിയുടെ മൂന്ന് സെഷനുകളാണ് ജപ്പാനിൽ നടക്കുന്നത്. ഇന്ന് രാവിലെ പ്രധാനമന്ത്രി ഇവിടേക്ക് പുറപ്പെട്ടത്. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉൾപ്പെടെ നിരവധി ആഗോള നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. അതേസമയം സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല.
ഇന്ത്യയുടേയും യുക്രെയ്‌ന്റേയും മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ജപ്പാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സെലൻസ്‌കി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ യുക്രെയ്‌ന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ചിരുന്നു.
Discussion about this post