ന്യൂഡൽഹി: തിഹാർ ജയിലിന് മുകളിൽ വല വിരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. ജയിലിന്റെ മതിൽകെട്ടിന് പുറത്തുനിന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കും തടവുകാർക്കായി എറിഞ്ഞുകൊടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നീക്കം.
കഴിഞ്ഞ ദിവസം ജയിലിനുളളിലുണ്ടായ സംഘർഷത്തിൽ ഗുണ്ടാനേതാവ് തില്ലു താജ്പുരിയ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജയിലിനുളളിലെ സംഘർഷം തടയാൻ ദ്രുത പ്രതികരണ സംഘത്തെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തടവുകാർക്കിടയിൽ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും ഉടൻ നടപടി സ്വീകരിക്കുകയുമാണ് ക്വിക്ക് റെസ്‌പോൺസ് ടീമിന്റെ ചുമതല.
ജയിൽ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്നിരുന്നു. സുരക്ഷ മെച്ചപ്പെടുത്തണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയരുകയും ചെയ്തു. തിഹാർ ജയിലിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയായിരുന്നു യോഗം. ജയിലിനുളളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായി സമിതിയംഗങ്ങൾ ആരായുകയും ചെയ്തിരുന്നു.
ഡൽഹി രോഹിണി കോടതി വെടിവെയ്പ് കേസിലെ പ്രതിയായിരുന്നു തില്ലു താജ്പുരിയ. തില്ലുവിന്റെ എതിർസംഘത്തിൽ പെട്ടവരാണ് കഴിഞ്ഞ മെയ് രണ്ടിന് ആക്രമണം നടത്തിയത്. മൂർച്ചയുളള ആയുധം കൊണ്ടുളള കുത്തേറ്റാണ് തില്ലു കൊല്ലപ്പെട്ടത്.
മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തില്ലുവിന്റെ പിതാവും സഹോദരനും കോടതിയെ സമീപിച്ചിരുന്നു. 33 കാരനായ തില്ലുവിനെ സെല്ലിൽ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാല് കത്തികളും ജയിൽപരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു.












