കൊൽക്കത്ത; പത്താം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടുകാരുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ 16 കാരി കണ്ടെത്തിയ മാർഗം പോലീസിനെ മുൾമുനയിൽ നിർത്തിച്ചത് മണിക്കൂറുകൾ. പശ്ചിമബംഗാളിലെ ബന്ദ്രോണിയിലാണ് സംഭവം. നല്ല മാർക്ക് വാങ്ങുമെന്ന് മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിക്കാത്തിനാൽ തട്ടിക്കൊണ്ടുപോകൽ നാടകമാണ് പെൺകുട്ടി സ്വീകരിച്ചത്.
ആറു വയസുള്ള സഹോദരിയോടൊപ്പം അടുത്തുള്ള കഫേയിലേക്കെന്ന് പറഞ്ഞാണ് 16 കാരി വീട്ടിൽ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും മക്കളെ കാണാത്തതോടെ വീട്ടുകാർ ഫോണിൽ വിളിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കാതെ ആയതോടെ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നും കൊലപ്പെടുത്തേണ്ടങ്കിൽ ഒരു കോടി മോചന ദ്രവ്യം തരണമെന്നും ആവശ്യപ്പെട്ട് ഫോൺ സന്ദേശമെത്തി.
എന്നാൽ അന്വേഷണമാരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി, സഹോദരിയെയും കൂട്ടി റെയിൽവേസ്‌റ്റേഷനിലേക്ക് പോകുന്നത് കണ്ടു. അന്വേഷണത്തിൽ ലോക്കൽ ട്രെയിനിൽ നിന്ന് ഇവരെ പിടികൂടുകയും ചെയ്തു.
പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ 31% മാർക്ക് ആണ് നേടിയത് ഇത് മാതാപിതാക്കളുടെ അപ്രീതിയ്ക്ക് കാരണമാകും എന്ന് ഭയന്നാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയതെന്ന് കുട്ടി വെളിപ്പെടുത്തി.
Discussion about this post